കൊച്ചേട്ടന്റെ കത്ത്
പ്രിയ ഡിസിഎൽ കുടുംബാംഗങ്ങളേ,
ഇടുക്കി ജില്ലയിലെ പ്രകാശ് സിറ്റി എന്ന എന്റെ കൊച്ചുഗ്രാമത്തിലെ, പ്രഭാത് പബ്ലിക് ലൈബ്രറി എന്ന ഞങ്ങളുടെ വായനശാലയിൽ അപ്പൻ ഞങ്ങൾക്ക് അംഗത്വം എടുത്തു തരുന്നത്, ഞങ്ങൾ നാലാംക്ലാസിൽ പഠിക്കുന്പോഴാണ്.
അന്നുമുതൽ പുസ്തകങ്ങൾ ഞങ്ങളുടെ കൂട്ടുകാരായി എന്നു മാത്രമല്ല, വായിച്ചുകഴിഞ്ഞവയോട് വലിയ സ്നേഹവും വായിക്കാനുള്ള പുസ്തകങ്ങളോട് വലിയ ആകാംക്ഷയും ഞങ്ങളിൽ വളർത്തിയിരുന്നു. ഒരാഴ്ച ഒരു പുസ്തകം എന്ന വ്യവസ്ഥയിലാണ് അപ്പൻ ഞങ്ങളെ ലൈബ്രറിയിൽ അംഗങ്ങളാക്കിയത്. ഞങ്ങൾ, അതു വായിച്ച് അതിന്റെ സംഗ്രഹം വീട്ടിൽ പറയണം എന്ന ധാരണയുമുണ്ടായിരുന്നു!
അച്ചാച്ചൻ എന്നു ഞങ്ങൾ വിളിക്കുന്ന അപ്പന്, ഏറെയിഷ്ടം യാത്രാവിവരണങ്ങളും ചിന്താഭാരമുള്ള നോവലുകളുമായിരുന്നു. അച്ചാച്ചന്റെ അംഗത്വുംകൂടിച്ചേർന്നപ്പോൾ ഞങ്ങൾക്ക് ഒരാഴ്ച നാലു പുസ്തകങ്ങൾ എടുക്കാം എന്ന ആഹ്ലാദവുമുണ്ടായിരുന്നു.
ഞങ്ങൾ ബാലസാഹിത്യവും ശാസ്ത്രനോവലുകളും കവിതകളും നോവലുകളും വായിക്കാൻ അപ്പൻ നിരന്തരം നിർബന്ധിച്ചു! എഴുത്തുകാരുടെ പേരും അവർ എഴുതിയ മറ്റു കൃതികളും അച്ചാച്ചൻ ചോദിച്ചിരുന്നു. ബഷീറിന്റെ ബാല്യകാലസഖിയും അന്തീനാട് ജോസിന്റെ ബാബുമോനും ലളിതാംബിക അന്തർജനത്തിന്റെ മാണിക്യനുമെല്ലാം വായിച്ച് ഞങ്ങൾ വിങ്ങി, വിതുന്പിക്കരഞ്ഞത് എത്ര ദിനാന്തങ്ങൾ! വേളൂർ കൃഷ്ണൻകുട്ടി, തോമസ് പാല തുടങ്ങിയവരുടെ ഹാസ്യഗ്രന്ഥങ്ങൾ വായിച്ചു ചിരിച്ചുമറിഞ്ഞ് രസിച്ചതും എല്ലാം ഇന്നലത്തെപ്പോലെ ഓർക്കുന്നു.
എന്നാൽ, മുതിർന്നപ്പോൾ ഞങ്ങൾ ഒരു കാര്യം തിരിച്ചറിഞ്ഞു, ലൈബ്രറിയിൽനിന്നു ഞങ്ങൾക്ക് കഥപുസ്തകങ്ങൾ എടുത്തു തന്നിരുന്ന ഞങ്ങളുടെ പ്രിയ പിതാവ്, ഞങ്ങളുടെ അച്ചാച്ചൻ ഒരു ഒന്നാന്തരം കഥപുസ്തകമാണ് എന്ന്. അപ്പൻ എടുത്തുതരുന്ന കഥപുസ്തകം വായിക്കുന്നതോടൊപ്പം അപ്പൻ എന്ന കഥപുസ്തകത്തെയും ഞങ്ങൾ വായിക്കണം എന്ന്.
ബാല്യത്തിൽ അപ്പൻ ഞങ്ങൾക്കു ബാലസാഹിത്യമായിരുന്നു! "മല്ലനും മാതേവനും', "കുരങ്ങനും മുതലയും' പോലുള്ള രസിപ്പിക്കുന്ന കഥയായിരുന്നു അപ്പൻ! കൗമാരത്തിൽ, ശരിയായ തീരുമാനങ്ങൾ തെറ്റാതെ എടുക്കാൻ നിർബന്ധിക്കുന്ന, ഞങ്ങളുടെ കുറ്റങ്ങളും കുറവുകളും കള്ളത്തരങ്ങളുമെല്ലാം കണ്ടുപിടിക്കുന്ന, അത്ഭുതശക്തിയുള്ള ഫാന്റവും മാൻഡ്രേക്കും ഡിറ്റക്ടീവ് മഹേഷും സിഐഡി പുഷ്പരാജുമൊക്കെയായിരുന്നു ഞങ്ങളുടെ അപ്പൻ! ഞങ്ങളുടെ എല്ലാ തട്ടിപ്പും വെട്ടിപ്പും കണ്ടുപിടിക്കുന്ന സൂപ്പർമാൻ! ഞങ്ങൾ മുതിർന്നപ്പോൾ അപ്പൻ ഞങ്ങൾക്ക്, വിക്ടർ ഹ്യൂഗോയുടെ "പാവങ്ങളി'ലെ, കള്ളനോട് ക്ഷമിക്കുന്ന ബിഷപ് ആയി മാറി. പിന്നെ മകൾക്കു പഠിക്കാനായി, സ്വന്തം അസ്ഥികൂടം മുൻകൂട്ടി വിൽക്കുന്ന ടാഗോറിന്റെ റിക്ഷാവലിക്കാരനായി.
ഇന്ന്, അപ്പനെ വായിക്കുന്പോൾ, അപ്പൻ ഞങ്ങൾക്ക്, ആരെങ്കിലും എഴുതിയ കഥയല്ല, ഞങ്ങളുടെ ജീവിതത്തെ രൂപപ്പെടുത്താൻ ഞങ്ങളെ രക്ഷിക്കാൻ, ഞങ്ങളോട് ക്ഷമിക്കാൻ, ഞങ്ങളെ സ്നേഹിക്കാൻ, ഞങ്ങൾക്കായി സ്വന്തം ശരീരവും രക്തവും നിങ്ങൾക്കുവേണ്ടി മാത്രം എന്നു മാത്രം പറയുന്ന ദൈവപുത്രനായ ക്രിസ്തുവായി, ഞങ്ങളുടെയും കുടുംബത്തിന്റെയും കുരിശുഭാരം ചുമന്ന് ഞങ്ങൾക്ക് ജീവനുണ്ടാകുവാൻ സ്വന്തം ജീവനർപ്പിച്ച രക്ഷകനായി.
2026 ജനുവരി 17ന് ഞങ്ങളുടെ അച്ചാച്ചൻ ഈ ലോകത്തിൽനിന്നു സ്വർഗത്തിലേക്കു യാത്രയായി. ഇന്നുവരെ ഞാൻ എഴുതിയ "കൊച്ചേട്ടന്റെ കത്ത്' എല്ലാം വായിച്ച് അഭിപ്രായം പറഞ്ഞ അച്ചാച്ചൻ,എനിക്ക് അക്ഷരത്തെറ്റില്ലാത്ത പുസ്തകമാണ്. അപ്പൻ എന്ന ഗ്രന്ഥത്തിന്റെ ജീവിതഗന്ധം എന്റെ ജീവിതത്തിന്റെ സുഗന്ധമാണ്.
പ്രിയ കൂട്ടുകാരേ, നമ്മുടെ മാതാപിതാക്കളെ വായിക്കാനുള്ള വളർച്ചയാണ് മക്കൾ എന്ന പദവിയുടെ യോഗ്യത. നിങ്ങളുടെ മാതാപിതാക്കൾ നിങ്ങൾ വായിച്ചുതീർന്ന നല്ല പുസ്തകങ്ങളാകട്ടെ. ആ ജീവിതകഥകളുടെ ദൃശ്യാവിഷ്കാരമാകട്ടെ നിങ്ങളുടെ ജീവിതം.
സ്നേഹത്തോടെ,
സ്വന്തം കൊച്ചേട്ടൻ